Tuesday, July 19, 2011

വിശപ്പ്


ഞാനെന്നെ തന്നെ വിഴുങ്ങി വിഴുങ്ങി
വാൽ കഷ്ണത്തോടടുത്തപ്പോഴാണ്
തലവിഴുങ്ങിയില്ലല്ലോ എന്നു  കൺഫ്യൂഷനിലായത്

കഴുത്തു വിഴുങ്ങിതുടങ്ങിയപ്പോൾ
കണ്ടും, വായിച്ചു, സ്വയംഭോഗിച്ചും  വിഴുങ്ങി.
മാറിലെത്തിയപ്പോൾ മൃദുലതയിലാവേശിക്കാൻ
ക്യാമ്പസ്സിൽ, ബസ്സിൽ,തിരക്കിന്റെ ഇടവഴികളിൽ
നടന്നു നടന്നു  വിഴുങ്ങി.

വയറീൽ കയറി നിന്ന സാരിതുമ്പൊന്നകലാൻ
കൈവിരലു കൊണ്ടൊരു കപ്പലോട്ടം നടത്താൻ
പൊക്കിൾ ചുഴിയിൽ നങ്കൂരമിട്ട് കൊണ്ട്
അതി വേഗം  വിഴുങ്ങി

അരയിലൊരരഞ്ഞാണ  ഭാഗം വിഴുങ്ങി
അവസാന ശ്വാസമെത്തിയവളെ വിഴുങ്ങി.
വീണ്ടും വീണ്ടും വിഴുങ്ങി
വിശപ്പടങ്ങാതെ മാധ്യമ വായകൾ .

ലിംഗം വിഴുങ്ങിയത് രാത്രിയുടെ
റെയിൽ വേ സ്റ്റേഷനുകളിൽ, ലോഡ്ജുകളിൽ,
സിനിമാകൊട്ടകകളിൽ,  തെരുവിന്റെ-
ഉറക്കപ്പായകളിലും, നടന്ന്  വളരെ കഷ്ടപ്പെട്ടായിരുന്നു.

ഒടുക്കം വാലായി മാറിയ കാലും വിഴുങ്ങി
കോടതി മുറിയിലാപ്പെണ്ണിന്റെ കണ്ണുനീരും വിഴുങ്ങി.
അപ്പൊഴും തല വിഴുങ്ങിയില്ലല്ലോ എന്ന നിരാശയിൽ
വിശപ്പിന്റെ  വിളിയിൽ ഭക്ഷണം തേടിക്കൊണ്ടേ  ഇരുന്നു.

Monday, July 4, 2011

നിശ്ചലമാകപ്പെടാവുന്നത്


നിശ്ചലമാകുന്നതെന്താണെന്നു
അനിശ്ചിതത്ത്വത്തിലായ മനസ്സ്
സൂചിതുളയിലൂടെ കുത്തിക്കയറ്റിയ
കമ്പക്കയർ. അതിങ്ങനെ..?
എങ്ങിനെയും, ആകാം..!

നഷ്ടപ്പെടുത്തലിന്റെ തളർച്ചപ്പാടുകൾ
എംബോസ് ചെയ്യപ്പെട്ടു കിടക്കുന്ന
മോണിറ്ററിൽ . പിന്നെയും പിന്നെയും
നിശ്ചലമായത്.

സ്വീറ്റ് ബോക്സിലെ ചിത്രക്കടലാസിൽ
നിശ്ചലമായി ചലിച്ച ഒരു മധുരം.
അതു പിന്നെയും പിന്നെയും എന്റെ
ഋജുചിന്തകളെ വക്രീകരിക്കുന്നു.

ആത്മ സമർപ്പണത്തിന്റെ ആദ്യ നിമിഷത്തിൽ
ആലോചനകളില്ലതെ പോയതെന്തേ
ആകുലതകളൂടെ  ആൾമറയെങ്കിലും
ആകാമായിരുന്നു . വെറും തോന്നൽ.

നിശ്ചലമായിക്കൊണ്ടിരിക്കുന്ന ഹൃദയമിഡിപ്പിൽ
നിശ്ചയിക്കാതെ പോയൊരു പ്രണയം
മരിക്കും .
മരിക്കപ്പെട്ട പ്രണയത്തിന്റ് ശവവണ്ടിയും താങ്ങി
മറ്റൊരു പ്രണയം നിശ്ചയിക്കപ്പെടൂം,
എവിടെയും നിശ്ചലമാകപ്പെടാവുനന്ത്.

Tuesday, May 17, 2011

ആകാശത്തിനുമപ്പുറം .


എനിക്കു മുന്നിൽ  മറച്ചു പിടിച്ച്
ആകാശമേ  എന്തിനെന്റെ  കാഴ്ചമുടക്കുന്നു
എന്റെ അകലങ്ങൾ . ..?

അടുത്തുള്ളതിനെ മടുത്ത് കഴിയുമ്പോ ..!!
ഞാൻ എന്തു ചെയ്യും ..?
അകലെയാണെല്ലാം എന്നു
എത്രകാലം പറയും..?

പുകിലുകണ്ട്, പുകമറകൾക്കു മീതെ
ഒരിരിപ്പിടം എനിക്കൊരുക്കാൻ
സമൂഹ ശവം കരിച്ച ചിതയുടെ കൊള്ളികൾക്ക്
കൈക്കൂലി കൊടുത്തത് വെറുതെയായോ..?

നിന്നെ കണ്ടു മടുത്തിരിക്കുന്നു
ഇനി  നിന്നപ്പുറം പരന്ന നീലയിൽ
നിന്റെ രൂപം ഏതാണ്ണ്..?

ഒരു വേളയിരുട്ടും മുന്നേ  ഞാൻ വരും
ഒരു ചൂട്ടു വെളിച്ചത്തിൽ
ഒരു പുകച്ചുരുളിൽ മുകളിലേറി. ..
നിന്നെ മാത്രം കാണാൻ .
ഇല്ലെന്നോ  ഉണ്ടെന്നോ പറയുന്ന .. നിന്നിലേക്ക്
· · Share · Delete

Tuesday, February 22, 2011

പാലം

ഞാനും നീയും രണ്ടു പാലങ്ങൾ ആണെങ്കിൽ
നമ്മളിലൂടെ നടന്നു പോകുന്നത് 
അസൂയയും, ശത്രുതയും മാത്രം.

സ്നേഹത്തിന്റെ ഉല്ലാസ നൌകകൾ
താഴേ ഓളപ്പരപ്പിലൂടെ മെല്ലെ നീങ്ങുമ്പോഴും
അതിനും മീതെയാണു നീയും ഞാനും
എന്നഹങ്കരിച്ചു.


വെറുപ്പിന്റെ ചങ്ങലകൾ നിനക്കും എനിക്കും
കൈവരികളായി
ഒരിക്കിലും കൂട്ടിയടിക്കില്ലെന്ന
സമാന്ത സ്ഥാനം പേടിയകറ്റി.


പക്ഷെ നീയും ഞാനും ഒരു പാലമാകുന്നേടത്ത്
പാലം എന്നത് യാഥാർത്ഥ്യമാവുന്നു .

Thursday, February 3, 2011

വസന്തം

വിരഹത്തിന്റെ മരപ്പലകമേൽ
എന്നെ ആണിയടിച്ചു തൂക്കി
നീ  പാപികളെ കല്ലെറിയാൻ പോയി .


പ്രണയത്തിന്റെ വസന്താരാമം കാണിച്ചുതരാമെന്നായിരുന്നു
അന്നു നീ പറഞ്ഞത് .
ഓരോ ഋതുക്കൾ പോലെ നീ മാറുമ്പോഴും  
എന്നും വസന്തമായിരുന്നു എന്നിൽ  

ഇലകൾ ഓരോന്നായി കൊഴിയുമ്പോഴും,
പൂക്കൾ ഓരോന്നായി വാടുമ്പോഴും,
എന്നിലെ പ്രതീക്ഷയായിരുന്നു നീ..

ഒടുവിലേതോ ഗ്രീഷ്മത്തിന്റെ ചൂളയിൽ നീ എന്നെ
ചുട്ടെടുത്തപ്പൊഴും 
എന്റെ ചാരത്തിനു പോലും പൂക്കളുടെ ഗന്ധം .

അപ്പൊഴും വീണ്ടും വരാനിരിക്കുന്ന വസന്തത്തിനെ
കൊലപാതകം ചെയ്ത് പാപിയാകാനുള്ള
തയ്യാറെടുപ്പിലായിരുന്നു നീ.