Monday, September 28, 2009

ഹൃദയ കാവ്യം

വാതിൽ ചാരാതെ കാത്തുവച്ചോരോർമ്മ
നേർത്ത ഞരക്കത്തോടെ പാതി തുറ-
ന്നാർദ്രമാം മഞ്ഞിന്റെ പാടനീക്കി
വയലുറങ്ങിയ വഴികളിലൂടെ നീണ്ടു നീണ്ട്...

ഓർത്തൊരോണപൂവിന്റെ നേർത്ത നീല നിറം
മാറത്തു ചാർത്തി . ഇളം ചന്ദനത്തിന്റെ വാസന.
ക്കൊലുസിലിന്ദോളം മൊഴിഞ്ഞ് വാതിലിനപ്പുറത്തൂടെ..
കുപ്പിവളക്കിലുക്കത്തിലുതിർന്ന ചെറുകഷ്ണങ്ങൾ..തുള്ളി തെറിച്ച്.
ഇടവഴികളിൽ ഊർന്നു വീഴവേ...പുഞ്ചിരിക്കൊലുസുകിലുക്കി
ഓടി മറഞ്ഞവൾ..
വയൽ വരമ്പിൽ കണ്മിഴിച്ച കാക്കാത്തി പൂവുകൾ-
പോലെ കണ്ണിലഞ്ജനം ചേർത്ത്.
കാച്ചെണ്ണ മണക്കുന്ന മുടിയിലെ കൃഷ്ണ തുളസി
മെല്ലെ ഇളം കാറ്റിൽ ചാഞ്ചാടി
പിന്നെ നടവരമ്പിൽ എന്നും തരാറുള്ള പുഞ്ചിരിയും.

നിനച്ചിരിക്കാതെ ഒരു ഇടവപ്പാതി
കരി മാരി പെയ്തു തീർക്കാൻ തുടങ്ങവെ
കരൾ ചേർത്ത് കാത്തുവച്ച കനിവോലും നിധി
കടലെടുത്തതും ...ഇഡി വെട്ടി കൊള്ളി മിന്നലുകൾ
തുള്ളിക്കളിച്ചതും..എന്റെ ഇടനെഞ്ചിൽ...
കൂരമ്പു കൊണ്ടതും.
നീ കൂട്ടീ വച്ച മഞ്ചാടി കുരുവിനോട്
നിന്റെ ആയുസ്സു പിണങ്ങിയതും
മറന്ന ലിപികളിലാരോ എഴുതിയ പ്രണയകാവ്യം-
പോലെ വായ്ച്ചെടുക്കാനാവാതെ.....
നേർത്ത പുകമഞ്ഞു പോലെ..പാടവരമ്പത്തിനപ്പുറത്ത്...
ഞാനേകനായ് ഇവിടെയും.

2 comments:

  1. കാച്ചെണ്ണ മണക്കുന്ന മുടിയിലെ കൃഷ്ണ തുളസി
    മെല്ലെ ഇളം കാറ്റിൽ ചാഞ്ചാടി
    പിന്നെ നടവരമ്പിൽ എന്നും തരാറുള്ള പുഞ്ചിരിയും.

    മനോഹരം നാട്യകലഅറിയുന്നവന്റെ പ്രണയകാവ്യം
    ആശംസകള്‍

    ReplyDelete
  2. പാവപ്പെട്ടവൻ നന്ദി.....

    ReplyDelete